മുംബൈ ഭീകരാക്രമണം തടയാൻ ശ്രമിച്ചുവേന്നു ഹെഡ്ലിയുടെ മുൻ ഭാര്യ
മുംബൈയിൽ 2008 ൽ നടന്ന ഭീകരാക്രമണം തടയാൻ താൻ കഴിവതും ശ്രമിച്ചതായി ഡേവിഡ് കോൾമാൻഹെഡ്ലിയുടെ മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ.ഇത് സംബന്ധിച്ച് യു.എസ്.അധികൃതർക്ക് താൻ വിവരം നൽകിയെങ്കിലും അവർ അത് കാര്യമായി എടുത്തില്ലെന്ന് ഫെയ്സ ഔത്ലഹ മൊറോക്കൊയിലെ ഒരു ടെലിവിഷൻ ചാനലിനു കൊടുത്ത അഭിമുഖത്തിൽ ആണു പറഞ്ഞത്.ഡേവിഡ് ഭീകരവാദിയാണെന്നും അയാൾ എല്ലായിടത്തും ബോംബ് വെക്കുമെന്നും താൻ വിവരം അധികൃതർക്ക് നൽകിയിരുന്നതായി അവർ അവകാശപ്പെട്ടു.
പാക് രഹസ്യാന്വേഷണാ സംഘടനയായ ഐ.എസ്.ഐയിലെ ഉദ്യോഗസ്ഥനാണെന്നാണു അയാൾ തന്നെ ധരിപ്പിച്ചിരുന്നതെന്നും വിവാഹത്തിലൂടെ ഡേവിഡ് തന്നെ ചതിക്കുകയായിരുന്നെന്നും ഫെയ്സ പറഞ്ഞു.മുംബൈയിൽ തനിക്കൊപ്പം താമസിക്കുന്നതിനിടയിലാണു ഡേവിഡ് ആക്രമണത്തെപ്പറ്റി പറഞ്ഞതു.ആക്രമണം നടത്താൻ പറ്റിയ സ്ഥലങ്ങൾ ഇന്ത്യയിൽ കണ്ടെത്തുകയാണു തന്റെ ലക്ഷ്യമെന്നും അയാൾ പറഞ്ഞിരുന്നെന്നാണു വെളിപ്പെടുത്തൽ.മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഫെയ്സയെ ചോദ്യം ചെയ്യുന്നതിനുള്ള സഹായം ഇന്ത്യ മൊറോക്കൊയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.അഭിമുഭത്തിൽ മുഖം മറയ്ക്കുന്ന ബുർക്ഖ ധരിച്ചെത്തിയ ഫെയ്സ ആളുകൾ തന്നെ തിരിച്ചറിഞ്ഞ് ആക്രമിക്കുമെന്ന ഭയമാണു അതിനു കാരണമായി പറഞ്ഞത്.