പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘം നിർത്തലാക്കണം :സുപ്രീം കോടതി
കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അവതരിപ്പിച്ച പുതിയ ഹജ്ജ് നയത്തിൽ തിരുത്തൽ വേണമെന്ന് കോടതി.പ്രധാനമത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിലൂടെ ആളുകളെ അയക്കുന്ന പതിവ് നിർത്തലാക്കണമെന്നാണു കോടതി പറഞ്ഞിരിക്കുന്നത്.അടുത്ത നാലഞ്ച് വർഷങ്ങൾക്കുള്ളിൽ ഇത് പൂർണ്ണമായും നിർത്ത്ലാക്കണം.നിലവിലുണ്ടായിരുന്ന 32 അംഗങ്ങളെ വെട്ടിച്ചുരുക്കി പത്താക്കിയതിനെയാണു കോടതി അഞ്ചാക്കിക്കുറക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.പുതിയ നയമനുസരിച്ച് ഹജ്ജ് കമ്മറ്റി വഴി ഒരാൾക്ക് ഒരു തവണ മാത്രമേ ഹജ്ജിനു പോകാൻ കഴിയുകയുള്ളു.നിലവിൽ ഒരു തവണ ഹജ്ജ് കമ്മിറ്റി വഴി പോയാൽ അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും പോകാമായിരുന്നു.എന്നാൽ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്ക് ലഭിക്കുന്ന സബ്സിഡിക്ക് മാറ്റമില്ല.കൂടാതെ നാലു തവണ അപേക്ഷിച്ചിട്ടും പോകാൻ അവസരം ലഭിക്കാത്തവർക്ക് നറുക്കെടുപ്പില്ലാതെ കൊണ്ട് പോകും.70 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് നറുക്കെടുപ്പ് ഉണ്ടാകില്ല.ശുപാർശകളോടെ ആളുകളെ ഉൾപ്പെടുത്തുന്ന പതിവും ഇനിയുണ്ടാകില്ല.
ഹജ്ജ് വാണിജ്യപരമായ ഒന്നല്ലെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയുമടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.പുതിയ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെ ഈ വർഷം പരിഗണിക്കേണ്ടെന്ന സർക്കാർ നയത്തിനെതിരെ ഹർജി നൽകിയ ടൂർ ഓപ്പറേറ്റർമാർക്കുള്ള മറുപടിയായാണു കോടതി ഇത് പറഞ്ഞത്.പുതിയ നയത്തെക്കുറിച്ചുള്ള പരാതികൾ ഏപ്രിൽ 23 നകം സമർപ്പിക്കണം.ഈ കേസ് ഏപ്രിൽ 30നു വീണ്ടും പരിഗണിക്കും.