ഐ.എൻ.എസ് ചക്ര ഇനി ഇന്ത്യയുടെ സ്വന്തം
വിശാഖപട്ടണം:റഷ്യയില്‍ നിന്നും പത്ത് വര്‍ഷത്തെ കരാറിന് സ്വന്തമാക്കിയ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് ചക്ര ഔദ്യോഗികമായി വിശാഖപട്ടണത്ത് പ്രതിരോധമന്ത്രി എ.കെ. ആന്റണി കമ്മിഷൻ ചെയ്തു. നേര്‍പ്പ എന്ന ആണവ അന്തര്‍വാഹിനി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായതോടെ ഐഎന്‍എസ് ചക്ര എന്ന് പേരുമാറ്റുകയായിരുന്നു. റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി 1988 മുതല്‍ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നൽകി വരികയായിരുന്നു.2004 മുതല്‍ 9000 കോടി ഡോളറിന് നെര്‍പ വാടകയ്‌ക്കെടുത്തിരുന്നു. 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു.തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ.എന്‍.എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ.എന്‍.എസ്. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം വരെ ജലത്തിനടിയില്‍ തുടരാനാകും.