മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ 282 റണ്‍സിനു പുറത്ത്

single-img
27 December 2011

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡെ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ഓസീസ് ബൗളിംഗിനു മുന്നില്‍ മുട്ടുകുത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 282 റണ്‍സ് അവസാനിച്ചു. ഇതോടെ ഓസീസിനു 51 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 333 ല്‍ ഒതുക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്ത് ശക്തമായ നിലയിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്കു 68 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് നഷ്ടമായത്. രാഹുല്‍ ദ്രാവിഡ്(68), വിവിഎസ് ലക്ഷ്മണ്‍(2), വിരാട് കോഹ്‌ലി(11), ക്യാപ്റ്റന്‍ എംഎസ് ധോണി(6), നൈറ്റ് വാച്ച് മാന്‍ ഇഷാന്ത് ശര്‍മ(11), സഹീര്‍ ഖാന്‍(4), ആര്‍. ആശ്വന്‍(31) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്. അഞ്ചു വിക്കറ്റെടുത്ത ഓസീസ് ബൗളര്‍ ഹില്‍ഫെന്‍ഹസാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകനായത്. ദ്രാവിഡിനെ ബൗള്‍ഡാക്കിയാണ് ഹില്‍ഫെന്‍ഹസ് മൂന്നാം ദിനത്തിനു തുടക്കമിട്ടത്. പിന്നാലെ ലക്ഷ്മണിനെ സിഡില്‍ ഹാഡിന്റെ കൈകളിലെത്തിച്ചു. വൈകാതെ കോഹ്‌ലിയും ധോണിയും ഇഷാന്ത് ശര്‍മയും ഹില്‍ഫെന്‍സിന്റെ പന്തില്‍ കൂടാരം കയറി. തൊട്ടടുത്ത ഓവറില്‍ സഹീര്‍ ഖാനെ പാറ്റിസണ്‍ ബൗള്‍ഡാക്കി. വിക്കറ്റ് വീഴ്ച്ച ഇന്ത്യയുടെ നിലതെറ്റിച്ചതോടെ റണ്‍വേഗം കൂട്ടാന്‍ ശ്രമിച്ച അശ്വിന്‍ 31 റണ്‍സുമായി സിഡിലിന്റെ പന്തില്‍ ഹാഡിന്‍ പിടിച്ചു പുറത്തായി. ഓസീസിനു വേണ്ടി സിഡില്‍ മൂന്നും പാറ്റിസണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.