പ്രതിരോധ രേഖകള്‍ വിറ്റ് പണം വാങ്ങി; അനില്‍ ആന്റണി നടത്തിയ ഡീലുകള്‍ പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ: ടി ജി നന്ദകുമാര്‍

single-img
12 April 2024

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ആരോപണം ആവർത്തിച്ച് ദല്ലാള്‍ ടി ജി നന്ദകുമാര്‍. താനാണ് സുഹൃത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് അനില്‍ ആന്റണിക്ക് പണം കൈമാറിയത് ദില്ലി സാഗര്‍ രത്‌ന ഹോട്ടലില്‍ വെച്ചാണെന്നും അനില്‍ ആന്റണിയുടെ ഡീലുകള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും നന്ദകുമാര്‍ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും അനിൽ ആൻ്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. ഈ കാര്യം പക്ഷെ അനില്‍ ആന്റണി നിഷേധിച്ചതോടെയാണ് കൂടുതല്‍ ആരോപണങ്ങളുമായി നന്ദകുമാർ രംഗത്ത് വന്നിരിക്കുന്നത്.

നന്ദകുമാറിന്റെ വാക്കുകൾ: ‘അനില്‍ ആന്റണി സംശുദ്ധനല്ല. എ കെ ആന്റണിയെകൊണ്ടാണ് അനില്‍ ഉപജീവനം നടത്തിയത്. ഹോണ്ട സിറ്റില്‍ കാറില്‍ എത്തിയാണ് സാഗര്‍ രത്‌ന ഹോട്ടലില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയത്. ആന്റണിയുടെ കുടുംബത്തില്‍ നിന്നും അനില്‍ മാത്രമാണ് ബന്ധപ്പെട്ടത്.’

അനിൽ ആന്റണിക്ക് അമ്മ എലിസബത്ത് ആന്റണിയുടെ പ്രോത്സാഹനം ഉണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. അനില്‍ നടത്തിയ ഡീലുകള്‍ പുറത്തേക്ക് വരാനിരിക്കുന്നതേയുള്ളൂ. ഇടപാടുകൾ വീശിപ്പിടിക്കുകയായിരുന്നു. പ്രതിരോധ രേഖകള്‍ വിറ്റ് അനില്‍ ആന്റണി പണം വാങ്ങി. പ്രതിരോധ രേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു എന്നാണ് പറഞ്ഞതെന്നും നന്ദകുമാര്‍ പറഞ്ഞു.