”കാരണഭൂതന്‍റെ” കൊള്ളയോടുള്ള അമർഷമാണ് ആറ്റിങ്ങലില്‍ ചരിത്രമുന്നേറ്റം സാധ്യമാക്കിയത്: വി മുരളീധരൻ

single-img
5 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സി.പി.എം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സി.പി.എം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ”കാരണഭൂതന്‍റെ” കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത്.
വിവിധ തൊഴിൽമേളകളിലും കേന്ദ്രധനമന്ത്രി പങ്കെടുത്ത പരിപാടികളിലുമെല്ലാം സിറ്റിങ് എം.പി അടൂര്‍ പ്രകാശിന് ക്ഷണമുണ്ടായിരുന്നു. അന്ന് തിരിഞ്ഞുനോക്കാത്തയാള്‍ ഇന്ന് ആരോപണവുമായി വന്നിരിക്കുകയാണ്.

കോർപ്പറേറ്റുകളുടേയും മാധ്യമങ്ങളുടെയും യുട്യൂബർമാരുടെയും പിന്തുണയില്ലാതെ ആണ് ആറ്റിങ്ങലില്‍ ബി.ജെ.പി മത്സരത്തിനിറങ്ങിയത്. ശക്തമായ ത്രികോണ മത്സരം കാഴ്ചവക്കാനും ഏഴ് ശതമാനം വോട്ടുയർത്താനും സാധിച്ചു. 2019ലെ പ്രകടനം ബി.ജെ.പിക്ക് സാധ്യമല്ല എന്ന പ്രവചനങ്ങള്‍ തെറ്റി. അതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും മണ്ഡലത്തിൽത്തന്നെ തുടരുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.