പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് പത്തുവര്‍ഷം കഠിന തടവ് ശിക്ഷ

single-img
29 October 2022

മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീനെ (68) ആണ് ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്.

2016 ജനുവരി 23ന് വൈകിട്ട് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാല്‍ എടുക്കാനായി അയല്‍വാസിയായ കോയ മൊയ്തീന്റെ വീട്ടിലേക്ക് ബാലിക എത്തിയപ്പോഴാണ് പീഡനം. പ്രതിയുടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ച ശേഷം കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങള്‍ നല്‍കുകയും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രോസിക്യൂഷന്‍ കേസ്.

കരഞ്ഞു കൊണ്ട് നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്താകുന്നത്. പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു വര്‍ഷത്തെ അധിക തടവും വിധിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വര്‍ഷം കഠിന തടവ്, കുട്ടിയെ സ്വകാര്യ ഭാഗങ്ങള്‍ കാണിച്ചതിന് മൂന്നു വര്‍ഷം കഠിന തടവും, 25000 രൂപ പിഴയും, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതില്‍ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സോമസുന്ദരന്‍ 14 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 14 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.