മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍‌ക്ക് ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ ഒളിച്ചോടി

single-img
12 March 2023

കൊച്ചി: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍‌ക്ക് ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കമിതാക്കള്‍ ഒളിച്ചോടി.

അന്‍പതു വയസു കഴിഞ്ഞ ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് കുടുംബം ഉപേക്ഷിച്ച്‌ ഓടിപ്പോയത്. എറണാകുളം മൂവാറ്റുപുഴയില്‍ വെച്ച്‌ നടന്ന 1987 ബാച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തിയപ്പോഴാണ് ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നത്. അവിടെവെച്ച്‌ വീണ്ടും പ്രണയം മൊട്ടിട്ടപ്പോള്‍ കുടുംബം ഉപേക്ഷിക്കാമെന്നായി രണ്ടാളും.

മൂന്നാഴ്ചത്തെ കൂടിയാലോചനയ്‌ക്ക് ശേഷമാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ ഭാര്യ മൂവാറ്റുപുഴ സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ഇയാള്‍ക്കും ഭാര്യയും മക്കളുമുള്ളതാണ്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കരിമണ്ണൂര്‍ സ്വദേശിനിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി കണ്ടെത്തി. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചിരുന്നു. ശനിയാഴ്ച ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി. രണ്ട് പേരെയും കാണാനില്ലെന്നത് സംബന്ധിച്ച അതാത് പൊലീസ് സ്റ്റേഷനുകലില്‍ കേസെടുത്തിട്ടുണ്ട്.