കൈക്കൂലിയുടെ വിവരങ്ങള്‍ പുറത്ത വന്നതിന് പിന്നാലെ പാലക്കാട് ജില്ലയില്‍ കൂടുതല്‍ വില്ലേജ് ഓഫീസുകള്‍ വിജിലൻസ് നിരീക്ഷണത്തില്‍

single-img
25 May 2023

പാലക്കാട് : പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലിയുടെ വിവരങ്ങള്‍ പുറത്ത വന്നതിന് പിന്നാലെ പാലക്കാട് ജില്ലയില്‍ കൂടുതല്‍ വില്ലേജ് ഓഫീസുകള്‍ വിജിലൻസ് നിരീക്ഷണത്തില്‍.

പാലക്കയം വില്ലേജിലെ വില്ലേജ് ഓഫീസര്‍ക്കും പങ്കു കൊടുക്കണമെന്ന് പറഞ്ഞാണ് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ പലരില്‍ നിന്ന്‌ പണം വാങ്ങിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളും.

സുരേഷ് കുമാര്‍ കൈക്കൂലിക്കാരനാണെന്ന് അറിയില്ലാരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസര്‍ പറയുന്നത്. ഒരു വില്ലേജില്‍ വില്ലേജ് ഓഫീസറുടെ അറിവില്ലാതെ എങ്ങനെ ഇത്രയധികം പണം കൈക്കൂലിയായി വാങ്ങുമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. പരാതികളെ തുടര്‍ന്ന് ഒരു മാസത്തോളം കാലമാണ് സുരേഷിനെ വിജിലൻസ് നിരീക്ഷിച്ചത്. അതീവ ജാഗ്രതയോടെ കൈക്കൂലി വാങ്ങിയ അയാള്‍ പണത്തിന്റെ കാര്യം ഫോണിലൂടെ ആവശ്യപ്പെടില്ലായിരുന്നു. നേരിട്ട് സംസാരിച്ച്‌ മാത്രമാണ് കൈക്കൂലി പണമിടപാടുകള്‍ ഇയാള്‍ നടത്തിയിരുന്നത്.

3 വര്‍ഷം മുമ്ബാണ് പാലക്കയം വില്ലേജ് ഓഫീസില്‍ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ എത്തുന്നത് കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. സര്‍വ്വെ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

എന്നാല്‍ സുരേഷ് കുമാര്‍ കൈക്കൂലിക്കാരൻ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസര്‍ പറയുന്നത്. മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പാലക്കയം വിലേജ് ഓഫീസില്‍ പരിശോധന നടത്തി. മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ പണത്തിനു പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍,കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേൻ,പടക്കങ്ങള്‍ ,കെട്ടു കണക്കിന് പേനകള്‍ എന്നിവയാണ് കണ്ടെത്തിയത്. കൈക്കൂലിയായി പൈസ മാത്രമല്ല എന്തു കിട്ടിയാലും സുരേഷ് കുമാര്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിന്റെ നിഗമനം. അനധികൃത സ്വത്ത് എങ്ങനെ സമ്ബാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും. മുമ്ബ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ വ്യാപകമായി ക്രമക്കേട് നടത്തി.എന്നാല്‍ വിജിലൻസിന് ഇയാളെക്കുറിച്ച്‌ പരാതി കിട്ടുന്നത് ഇതാദ്യമാണെന്നതാണ് ശ്രദ്ധേയം.