വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളെന്ന് അദാനി ഗ്രൂപ്പ്;മറുപടിയ്ക്ക് സമയം തേടി സർക്കാർ


കൊച്ചി: വിഴിഞ്ഞത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങളെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്.
പൊലീസിന് യാതൊന്നും ചെയ്യാനാകുന്നില്ല. തുറമുഖ നിര്‍മ്മാണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും, ഇതുമൂലം കോടികളുടെ സാമ്ബത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
സമരത്തിനെതിരെ സര്‍ക്കാരിനും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. തുറമുഖ നിര്‍മ്മാണ സാമഗ്രികളുമായി വന്ന ലോറി സമരക്കാര്‍ തടഞ്ഞപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയമാണ്. നിയമം കയ്യിലെടുക്കാന്‍ വൈദികര്‍ അടക്കം നേതൃത്വം നല്‍കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
മൂവായിരത്തോളം വരുന്ന സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളയുകയും സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 40 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ ഹാജരായി വിശദീകരിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി
വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഭവങ്ങളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.