ആതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

single-img
16 April 2023

ദില്ലി: മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി.

കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലുള്ള മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അതീവസുരക്ഷ വലിയത്തിലായിരുന്ന മുന്‍ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിന്‍്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. യുപി പൊലീസിനെതിരെ നിരവധി ചോദ്യങ്ങള്‍ സംഭവത്തിന് ശേഷം ഉയരുകയാണ്. ഉമേഷ് പാല്‍ കൊലപാതകക്കേസില്‍ അതീഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രാത്രി മെഡിക്കല്‍ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുന്നു പേര്‍ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൌര്യ എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം.

വെള്ളിയാഴ്ച്ച രാത്രി പ്രയാഗ് രാജില്‍ എത്തിയ പ്രതികള്‍ റെയില്‍വേ സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ താമസിച്ചു. തുടര്‍ന്ന് അതീഖിനെ ശനിയാഴ്ച്ച രാത്രി മെഡിക്കല്‍ കോളേജില്‍ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ അവിടേക്ക് നീങ്ങി. യൂട്യൂബ് വാര്‍ത്ത ചാനലിന്റെ മൈക്ക് ഐഡിയും ക്യാമറുമായി അരമണിക്കൂര്‍ മുമ്ബ് എത്തിയാണ് പ്രതികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നത്. പൊലീസ് കാവല്‍ മറികടന്ന് പോയിന്‍റ് ബ്ളാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയര്‍ത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു. നേരത്തെയും ഇവര്‍ക്കെതിരെ കേസുകളുണ്ടായിരുന്നുവെന്നാണ് പ്രതികളുടെ കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റിലായ മൂന്ന് പേര്‍ക്ക് പുറമേ തിരിച്ചറിയാനാകാത്ത മറ്റു രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ചോദ്യം ചെയ്തു. ഇവര്‍ക്ക് ചില സംഘടനകളുമായി ബന്ധമുണ്ട് എന്ന റിപ്പോര്‍ട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വലിയ പൊലീസ് സന്നാഹത്തിലാണ് സാധാരണ അതീഖിനെ കോടതിയില്‍ അടക്കം എത്തിയിച്ചിരുന്നത്.ഇന്നലെ മതിയായ സുരക്ഷ ഇല്ലാതെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോപണം അതീഖിന്റ അഭിഭാഷകന്‍ ഉന്നയിച്ചിട്ടുണ്ട്. അതീഖിനെ എത്തിച്ച കൃത്യം സമയം പ്രതികള്‍ക്ക് ചോര്‍ന്നു കിട്ടിയതെങ്ങനെ എന്ന ചോദ്യവും ഉയരുന്നു. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഇന്നലെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പതിനേഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇത്രയടുത്തെത്തി പ്രതികള്‍ക്ക് ഈ കൊലപാതകം നടത്താനുള്ള സഹായം ആര് നല്‍കി എന്നതാണ് ഇനി വ്യക്തമാകേണ്ടത്.