വാട്ട്സാപ്പില്‍ വീണ്ടും അക്കൗണ്ടുകള്‍ നിരോധിച്ചു

single-img
23 December 2022

ദില്ലി: വാട്ട്സാപ്പില്‍ വീണ്ടും അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. നവംബറില്‍ ഇന്ത്യയില്‍ 37.16 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുന്‍പ് നിരോധിച്ച അക്കൗണ്ടുകളെക്കാള്‍ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളില്‍ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കള്‍ ഫ്ലാഗ് ചെയ്യുന്നതിന് മുമ്ബ് തന്നെ തടഞ്ഞതാണ്.

ഒക്ടോബറില്‍ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സാപ്പ് നിരോധിച്ചിരുന്നു. ഇതില്‍ 8.11 ലക്ഷം അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചതാണ്.’ ഈ വര്‍ഷം നവംബര്‍ ഒന്നിനും നവംബര്‍ 30നും ഇടയില്‍, 3,716,000 വാട്ട്സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. +91 ല്‍ തുടങ്ങുന്നത് നോക്കിയാണ് ഇന്ത്യന്‍ അക്കൗണ്ടുകളെ കണ്ടെത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021 പ്രകാരം പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ നിരോധനത്തെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന കര്‍ശനമായ ഐടി നിയമങ്ങള്‍ പ്രകാരം വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പരാമര്‍ശിക്കേണ്ടതുണ്ട്.വന്‍കിട ടെക് കമ്ബനികളുടെ അനിയന്ത്രിതമായ കണ്ടന്റ്മോഡറേഷന്‍, നിഷ്‌ക്രിയത്വം എന്നിവയ്‌ക്കെതിരെ ഉപയോക്താക്കള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനം രൂപീകരിക്കുന്നതിനുള്ള നിയമങ്ങളെ കുറിച്ച്‌ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ മാസത്തെക്കാള്‍ കൂടുതല്‍ പരാതികള്‍ നവംബറില്‍ ഉപയോക്താക്കളില്‍ നിന്ന് വാട്ട്‌സാപ്പിന് ലഭിച്ചിരുന്നു. നവംബറില്‍ ഉപയോക്താക്കളില്‍ നിന്ന് 946 പരാതികളാണ് ലഭിച്ചത്. അതില്‍ 830 എണ്ണം അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനുള്ള അപ്പീലില്‍ ഉള്‍പ്പെടുന്നവയാണ്. അതില്‍ 73 അക്കൗണ്ടുകള്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.

പരാതികള്‍ നേരത്തെ വന്നവയുടെ തനിപ്പകര്‍പ്പാണെന്ന് കരുതുന്ന സന്ദര്‍ഭങ്ങളിലൊഴികെ ലഭിക്കുന്ന എല്ലാ പരാതികളോടും പ്രതികരിക്കുന്നതായി വാട്ട്‌സാപ്പ് അറിയിച്ചു. ഒരു പരാതിയുടെ ഫലമായി അക്കൗണ്ട് നിരോധിക്കുമ്ബോഴോ മുമ്ബ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുമ്ബോഴോ അവ റിപ്പോര്‍ട്ടിലെ ‘നടപടി’യുടെ കൂട്ടത്തില്‍ ചേര്‍ക്കും.