മുടി മാറ്റിവയ്ക്കലിൽ സംഭവിച്ച പിഴവ് മൂലം ദില്ലിയില്‍ യുവാവ് മരണപ്പെട്ടു

single-img
4 December 2022

ദില്ലി: മുടി മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ദില്ലിയില്‍ യുവാവ് മരണപ്പെട്ടു.

30 വയസുകാരനായ അത്തര്‍ റഷീദ് എന്നയാളാണ് ദില്ലി നഗരത്തിലെ ഒരു ക്ലിനിക്കില്‍ മുടിമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കിടെ സംഭവിച്ച പിഴവിനാല്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായി മരണപ്പെട്ടു.

ഒരു ഇടത്തരം ഏക അത്താണിയായ റഷീദ്. ഇദ്ദേഹത്തിന്‍റെ കുടുംബത്തില്‍ അമ്മയെയും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. റഷീദിന്‍റെ മരണത്തെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് റഷീദിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.

ചികിത്സയ്ക്ക് ശേഷം റഷീദിന് ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന റഷീദിന്‍റെ വൃക്കകള്‍ നഷ്‌ടപ്പെട്ടു. തുടര്‍ന്ന് ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുകയും ചെയ്തു. ഇതാണ് റഷീദിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് അമ്മ ആസിയ ബീഗം വെളിപ്പെടുത്തി.

എന്നാല്‍ മുടി മാറ്റിവയ്ക്കലില്‍ സംഭവിച്ച പിഴവ് മൂലം മരണം ആദ്യമായല്ല സംഭവിക്കുന്നത്. 2021 സെപ്റ്റംബറില്‍ 31 വയസ്സുള്ള മുടി മാറ്റിവയ്ക്കല്‍ നടത്തിയ ആള്‍ അനാഫൈലക്റ്റിക് ഷോക്ക് മൂലം ഗുജറാത്തില്‍ മരിച്ചിരുന്നു. മുംബൈയില്‍ നിന്നുള്ള 43 കാരനായ ഒരു വ്യവസായി 2019-ല്‍ മുടി മാറ്റിവയ്ക്കല്‍ നടത്തി രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു.

സാധാരണഗതിയില്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഒരു പ്രക്രിയ അല്ല മുടിമാറ്റിവയ്ക്കല്‍ പ്രക്രിയ. എന്നാല്‍ വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലം മുടി മാറ്റിവയ്ക്കലും അപകടമായി മാറാം. അതിനാല്‍ തന്നെ രോഗിക്ക് സുരക്ഷിതമായ സാഹചര്യങ്ങള്‍ ക്ലിനിക്ക് ഉറപ്പാക്കേണ്ടതുണ്ട്.

ലോക്കല്‍ അനസ്തേഷ്യയ്ക്ക് പകരം ജനറല്‍ അനസ്തേഷ്യ ഉപയോഗിക്കുന്നത് മുടി മാറ്റിവയ്ക്കല്‍ രോഗിയുടെ മരണത്തിലേക്ക് നയിച്ചേക്കാം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.