പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്

single-img
7 February 2023

തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച ട്രാന്‍സ്ജെന്‍ഡറിന് ഏഴ് വര്‍ഷം കഠിന തടവ്. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡറിനെതിരെ ഇത്തരമൊരു കേസില്‍ ശിക്ഷിക്കുന്നത്.

ചിറയിന്‍കീഴ് ആനത്തലവട്ടം എല്‍ പി സ്കൂളിന് സമീപത്തെ സമീപം സഞ്ജു സാംസണെ (34)യാണ് ഏഴ് വര്‍ഷം കഠിന തടവും 27,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധിയില്‍ പറഞ്ഞു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി വനിതാ ട്രാന്‍സ്ജെന്‍ഡറായി (ട്രാന്‍സ് വുമണ്‍) മാറി.

2016 ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം. ചിറയിന്‍കീഴ് നിന്ന് ട്രയിനില്‍ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെടുകയും തുടര്‍ന്ന് കുട്ടിയെ തമ്ബാനൂര്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ട് പോയി ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നുമാണ് കേസ്. ഒപ്പം പോകാന്‍ വിസമ്മതിച്ച കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയാണ് കൊണ്ട് പോയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞിരുന്നില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച്‌ കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാന്‍ വിസമതിച്ചു. കുട്ടിയുടെ ഫോണില്‍ നിരന്തരം മെസ്സേജുകള്‍ വരുന്നതും പലപ്പോഴും കുട്ടി ഫോണില്‍ സംസാരിക്കാന്‍ ഭയപ്പെടുന്നതും മാതാവ് ശ്രദ്ധിച്ചിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ കുട്ടി നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതി ഫേയസ്ബുക്ക് വഴി കുട്ടിക്ക് മെസേജുകള്‍ അയച്ചു തുടങ്ങി. എന്നാല്‍ കുട്ടിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ട് അമ്മയുടെ ഫോണിലും ലോഗിന്‍ ആയിരുന്നതിനാല്‍ അതിലേക്ക് പ്രതി അയച്ച മെസേജുകള്‍ അമ്മ കാണുകയും സംശയം തോന്നിയ അമ്മ കുട്ടി എന്ന തരത്തില്‍ മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡനത്തിന്‍്റെ വിവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പറയുന്നത്. ഉടനെ വീട്ടുകാര്‍ തമ്ബാനൂര്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് നിര്‍ദ്ദേശ പ്രകാരം അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച്‌ തമ്ബാനൂര്‍ വരുത്തി അറസ്റ്റ് ചെയ്തു. സംഭവ സമയത്തും ട്രാന്‍സ്ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്ന് പേരായിരുന്നുയെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന പൊലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ,അഭിഭാഷകരായ എം. മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. തമ്ബാനൂര്‍ എസ് ഐയായിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചത്.