രാജ്യത്തെ റീട്ടെയില്‍ വായ്പാ വളര്‍ച്ചയില്‍ വന്‍ വര്‍ദ്ധനവ്

single-img
6 November 2022

ദില്ലി: രാജ്യത്തെ റീട്ടെയില്‍ വായ്പാ വളര്‍ച്ചയില്‍ വന്‍ വര്‍ദ്ധനവ്. ഉത്സവ സീസണില്‍ കടമെടുപ്പ് കുത്തനെ കൂടി.

കോവിഡ് കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന കടമെടുപ്പാണ് സെപ്റ്റംബറില്‍ ഉണ്ടായതെന്ന് വ്യക്തമാക്കി ആര്‍ബിഐ. വാഹനങ്ങള്‍, ഉപഭോക്തൃ സാധനങ്ങള്‍, വീടുകള്‍ എന്നിവ വാങ്ങാനായാണ് വായ്പ കൂടുതലായും എടുത്തിരിക്കുന്നത്.

റീട്ടെയില്‍ വായ്പകളുടെ ഭൂരിഭാഗവും ഭവന വായ്പകളാണ്. 2021 സെപ്റ്റംബര്‍ 24നും 2022 സെപ്റ്റംബര്‍ 23നും ഇടയില്‍ ഭവന വായ്പ 16 ശതമാനം വര്‍ധിച്ച്‌ 18.05 ട്രില്യണ്‍ രൂപയായി എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തിഗത വായ്പകള്‍ 2022 സെപ്റ്റംബര്‍ 23 നിടയില്‍ 24.4 ശതമാനം വര്‍ധിച്ച്‌ 9.73 ട്രില്യണ്‍ രൂപയായി. വ്യക്തിഗത വായ്പ വിഭാഗത്തില്‍ പ്രധാനമായും ഗാര്‍ഹിക ഉപഭോഗം, മെഡിക്കല്‍ ചെലവുകള്‍, യാത്ര, വിവാഹം, മറ്റ് സാമൂഹിക ചടങ്ങുകള്‍ എന്നിവയ്ക്ക് വേണ്ടിയാണു വായ്പ എടുത്തിരിക്കുന്നത്. ഇങ്ങനെയുള്ള എല്ലാ ഉപവിഭാഗങ്ങളിലെയും വളര്‍ച്ച സെപ്തംബര്‍ അവസാനത്തോടെ 37 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു.

രണ്ടര വര്‍ഷത്തിന് ശേഷം ജനങ്ങള്‍ ഉത്സവ സീസണില്‍ കൂടുതല്‍ വാങ്ങലുകള്‍ നടത്തുകയാണ്. കോവിഡ് കാലത്ത് നടത്താന്‍ കഴിയാതിരുന്ന പല വാങ്ങലുകളും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഉത്സവ സീസണിനോട് അനുബന്ധിച്ച്‌ ലഭിക്കുന്ന കിഴിവുകളും വാങ്ങലുകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെയും റീട്ടെയില്‍ വില്‍പ്പന ഗണ്യമായി മെച്ചപ്പെട്ടതായി ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ റീടൈല്‍ വായ്പയുടെ അതിവേഗ വളര്‍ച്ച ഉണ്ടായിക്കുകയാണെന്ന് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.