ആലപ്പുഴയിൽ തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

single-img
8 August 2024

സ്‌കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തന്റെ സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു. ആലപ്പുഴയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് ഇതുണ്ടായത് . നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്.

നിസാര വഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹപാഠിക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂള്‍ വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കാണ് അടിപിടിയിലെത്തിയത്.

അതിനുശേഷം ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സ്‌കൂളിലെ അധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.

തുടര്‍ന്ന് വെടിവെച്ച വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാര്‍ഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.