സമര സമിതിക്കെതിരെ വധശ്രമത്തിന് കേസ്;സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിന്‍ പെരേര അടക്കം വൈദികരും കേസില്‍ പ്രതികൾ

single-img
27 November 2022

തിരുവനനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മൊത്തം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിഴിഞ്ഞം സമര സമിതിക്കെതിരെ വധശ്രമത്തിന് കേസുണ്ട്.സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിന്‍ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്.തുറമുഖ അനുകൂല സമിതി പ്രവര്‍ത്തകന്‍റെ തല അടിച്ചു പൊട്ടിച്ചതിനാണ് കേസ്.തലക്കു പരിക്ക് പറ്റിയ വിനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസും രജീസറ്റര്‍ ചെയ്തിട്ടുണ്ട്.കേസിനെ ഭയക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും ഫാ.യൂജിന്‍ പെരേര വ്യക്തമാക്കി

അതിനിടെ വിഴിഞ്ഞം ഉപരോധ സമരത്തില്‍ നിര്‍ണായക നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തി.തുറമുഖ നിര്‍മാണം വൈകുന്നതുമൂലമുള്ള നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കും.ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.ഇത് സംബന്ധിച്ച വിസിലിന്‍റെ ശുപാര്‍ശ അംഗീകരിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.വിഴിഞ്ഞം തുറമുഖ നിര്‍മാണം വൈകുന്നതിലൂടെ പ്രതിദിന നഷ്ടം 2 കോടിയും ആകെ നഷ്ടം 200 കോടിക്ക് മുകളിലുമാണെന്നാണ് വിലയിരുത്തല്‍.ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് തന്നെ ഈടാക്കണം എന്നായിരുന്നു വിസില്‍ ശുപാര്‍ശ

വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്നാഹ്വാനം ചെയ്ത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിച്ചു. സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. ഓഖി വര്‍ഷികമായ 29ന് വീടുകളില്‍ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കണം എന്നും സര്‍ക്കുലറില്‍ ആഹ്വാനം ഉണ്ട്. തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ ഡിസംബര്‍ 11 വരെയുള്ള സമരക്രമവും സര്‍ക്കുലറില്‍ വായിക്കും. ഇത് ഏഴാം തവണയാണ് വിഴിഞ്ഞം സമരത്തോട് അനുബന്ധിച്ച്‌ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്. ഉപരോധ സമരം ഇന്ന് 104ആം ദിനമാണ്.