വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു

single-img
1 March 2023

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച പടക്ക സംഭരണശാല പൊട്ടിത്തെറിച്ച്‌ സ്ഫോടനമുണ്ടായ സംഭവത്തില്‍ കേസെടുത്തു.

വീട് വാടകയ്ക്കെടുത്ത ജെന്‍സനെ മുഖ്യപ്രതിയാക്കിയാണ് കേസെടുത്തത്. ലൈസന്‍സില്ലാതെയാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുത്തത്. പരിക്കേറ്റ ജെന്‍സണ്‍(38) ആശുപത്രിയില്‍ ചികിത്സയിലാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ‌ കേസെടുത്തിരിക്കുന്നത്.

സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് പറഞ്ഞു. പടക്ക വില്‍പ്പനയ്ക്കുള്ള ലൈസന്‍സിന്റെ മറവില്‍ ഇവിടെ നടന്നത് പടക്ക നിര്‍മാണമാണെന്നാണ് വിവരം. ജയ്സണ്‍ എന്നയാള്‍ക്ക് പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളത്. അതിന്‍്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നു, കളക്ടര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ ഇന്ന് സംഭവസ്ഥലം പരിശോധിക്കും.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ആന്‍സണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയില്‍ സ്ഫോടനമുണ്ടായത്. ആന്‍സണിന്റെ സഹോദരന്‍ ഡേവിസ് (51) സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് കൂട്ടികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചിക്തിസയിലാണ്. ആന്‍സണിന്റെ മകന്‍ ജെന്‍സണ്‍, തൊട്ടടുത്ത വീട്ടിലെ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തര്‍ (7), എല്‍സ (5), അയല്‍വാസി കെ ജെ മത്തായി (69), മകന്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൂര്‍ണമായും തകര്‍ന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്കും നാശം സംഭവിച്ചു.


ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.