15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പോക്സോ കേസില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

single-img
30 April 2023

കൊച്ചി: പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ബസ് തൊഴിലാളിയുമായിരുന്ന എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തില്‍ വീട്ടില്‍ സുലോചനയുടെ മകന്‍ 28 വയസ്സുള്ള ശരത്തിനെയാണ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ബസ് തൊഴിലാളിയായിരുന്നപ്പോള്‍ പരിചയപ്പെട്ട 15 വയസുള്ള വിദ്യാര്‍ത്ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ സ്വയം ചാകുമെന്നും പെണ്‍കുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്ന് എല്ലാമാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയും തുടര്‍ന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗണ്‍സിലിങ്ങിലൂടെ പീഡനം പുറത്തറിയുകയുമായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തില്‍ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം പരീതുകുട്ടിയുടെ വീട്ടില്‍ വാടകക്കു താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ജസ്റ്റിന്‍, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാര്‍ എഎസ്‌ഐ അമ്ബിളി എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.