അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

single-img
8 August 2022

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണപ്പെട്ടു. ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.

കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്.

ജൂണിൽ ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് അവസാനമായി മരണപ്പെട്ടത്. പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.