ശബരിമല തന്ത്രി കണ്ഠരര് രാജീവരര് മലയിറങ്ങും; പക്ഷേ തന്ത്രി കുടുംബം മലയിറങ്ങില്ല
ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദർശനം നടത്തിയതിനു പിന്നാലെ തീവ്ര വലതു സംഘടനകളുടെ ആവശ്യപ്രകാരം നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠരര് രാജീവിരെ നീക്കി പുതിയൊരാളെ നിയമിക്കാന്‍ ശ്രമം തുടങ്ങിയതായി സൂചന. യുവതീപ്രവേശനത്തെ തുടർന്ന് ദേവസ്വം ബോര്ഡിന്റെ അനുമതി വാങ്ങാതെ നട അടച്ച് ശുദ്ധിക്രിയ നടത്തയി സംഭവത്തിൽ സുനിൽ കുമാർ, ജി സുധാകരന് ഉൾപ്പടെയുള്ള മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനും താന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയെ മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നത്.
2006 ലെ ബ്ലാക്മെയിലിംഗ് കേസിനെ തുടർന്ന് കണ്ഠര് മോഹനരേ മാറ്റിയതിനു സമാനമായി കണ്ഠരര് രാജീവിരെ നീക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. അന്ന് അനാശാസ്യത്തില്‍ പിടക്കപ്പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ ആണ് കണ്ഠര് മോഹനരേ ശബരിമലയില്‍ നിന്നും വിലക്കിയത്. 12 വര്‍ഷത്തേക്കായിരുന്നു അന്ന് കണ്ഠര് മോഹനരേ വിലക്കിയത്. അതിനു സമാനമായ നീക്കമാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പോകുന്നത് എന്നാണു ലഭിക്കുന്ന വിവരം.
അങ്ങനെ തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠരര് രാജീവിരെ നീക്കിയാല്‍ കണ്ഠര് മോഹനരുടെ മകന്‍ കണ്ഠര് മഹേഷ് മോഹനരരെ ആ സ്ഥാനത്തേക്ക് നിയമിക്കാൻ ആണ് ഇപ്പോഴുള്ള ആലോചന. അങ്ങനെ വന്നാൽ ആചാര ലംഘനമായോ തന്ത്രി കുടുംബത്തിന്റെ അവകാശ ലംഘനമായോ വ്യാഖ്യാനിക്കാൻ സാധിക്കുകയില്ല എന്നാണ് വിലയിരുത്തൽ. അതെ സമയം 12 വർഷത്തെ വിലക്കിന്റെ കാലാവധി കഴിഞ്ഞ മുൻ തന്ത്രി കണ്ഠരര് മോഹനരെ തിരികെ കൊണ്ട് വന്നേക്കില്ല എന്നും ഉന്നത ദേവസ്വം ബോർഡ് വൃത്തങ്ങൾ സൂചന നൽകി.