പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരാൻ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകൾ ഉള്ളത്; പങ്കാളി കൈമാറ്റത്തിൽ പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ

single-img
21 January 2022

കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണണമെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ സ്വന്തം ഭാര്യമാരെ ഭീഷണിപ്പെടുത്തി പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചക്ക് വിധേയരാക്കുന്ന സംഭവത്തിന് പിന്നിൽ ഉന്നതരുമുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത് എന്ന് ഫാത്തിമ പറയുന്നു.

കോട്ടയം ജില്ല പോലീസ് മേധാവി പറഞ്ഞത്, പരാതി ലഭിക്കാതെ പോലീസിന് അന്വേഷിക്കാൻ കഴിയില്ല എന്നായിരുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരാൻ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകളൊന്നും ഉള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പോലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടതെന്നും ഫാത്തിമ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്വന്തം ഭാര്യമാരെ ഭീഷണിപ്പെടുത്തി പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചക്ക് വിധേയരാക്കുന്ന സംഭവത്തിന് പിന്നിൽ ഉന്നതരുമുണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളായി കാണുന്ന മനസ്ഥിതിയിൽ നിന്നും, അവർ ചിന്തയും അഭിപ്രായവുമില്ലാത്തവരാണ് എന്ന കാഴ്ച്ചപാടിൽ നിന്നും, വിദ്യാഭ്യാസമോ സാമ്പത്തികമായോ ആശ്രയത്തമില്ലാത്തവൾ ആണെന്ന ധാരണയിൽ നിന്നും, വിവാഹത്തോടെ ഭാര്യയുടെ ഏജൻസി തനിക്കാണെന്ന് വിശ്വസിക്കുന്ന പുരുഷ കേന്ദ്രീകൃത മനോഭാവത്തിൽ നിന്നും ഉടലെടുത്ത ഒരു ചൂഷണ-കച്ചവട വ്യവസ്ഥിതിയാണിത്.

ഇതിൽപ്പെട്ട ഇരകളിൽ ഏറിയവരും മിണ്ടാതെ ഉരുകി തീരുന്നവരാണ്. തന്റെ ജീവിതത്തിൽ നടന്നത് പുറത്ത് പറയാൻ ഭയക്കുന്നവരാണവർ. വീടുവിട്ട് പുറത്ത് വന്നാൽ അവർക്ക് ഒരു അഭയകേന്ദ്രം പോലും കേരളത്തിലില്ല. അവരുടെ സംരക്ഷണം ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയും ചെയ്യും. ഇത്തരം സംഭവങ്ങൾ കേരളത്തിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയാണ് കാണിച്ചു തരുന്നത്.

കോട്ടയം ജില്ല പോലീസ് മേധാവി പറഞ്ഞത്, പരാതി ലഭിക്കാതെ പോലീസിന് അന്വേഷിക്കാൻ കഴിയില്ല എന്നായിരുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ വരാൻ പറ്റുന്ന അവസ്ഥയിലല്ല ഈ സ്ത്രീകളൊന്നും ഉള്ളത്. അവരിലേക്ക് ഇറങ്ങി ചെന്ന് ഇരകളുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് കേസെടുക്കാനാണ് കേരളാ പോലീസും ആഭ്യന്തരവകുപ്പും ശ്രമിക്കേണ്ടത്.