2021ൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിൽ; റിപ്പോർട്ട് പുറത്ത്

single-img
10 December 2021

2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. അമേരിക്കയിലെ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) എന്ന സംഘടന വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിന്റെ .

ഈ വർഷം ഡിസംബർ 1 വരെ ഇന്ത്യയിൽ നാല് മാധ്യമപ്രവർത്തകർ അവരുടെ ജോലിക്കിടെ കൊല്ലപ്പെട്ടു. ഇതിനു പുറമെ മറ്റൊരു മാധ്യമപ്രവർത്തകൻ അപകടകരമായ തൊഴിൽ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. പത്രസ്വാതന്ത്ര്യത്തെയും മാധ്യമങ്ങൾക്കെതിരായ ആക്രമണത്തെയും കുറിച്ചുള്ള വാർഷിക സർവേയിൽ സിപിജെ ചൂണ്ടിക്കാട്ടുന്നു.

നവംബർ മാസത്തിൽ അവിനാഷ് ഝാ (ബിഎൻഎൻ ന്യൂസ്), ഓഗസ്റ്റിൽ ചെന്നകേശവലു (ഇവി 5), മനീഷ് സിംഗ് (സുദർശൻ ടിവി), ജൂണിൽ സുലഭ് ശ്രീവാസ്തവ (എബിപി ന്യൂസ്) എന്നിവരാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട നാല് ഇന്ത്യൻ മാധ്യമപ്രവർത്തകർ. സാധന ടിവി പ്ലസിലെ രമൺ കശ്യപ് അപകടകരമായ തൊഴിൽ സാഹചര്യത്തിലാണ് മരിച്ചത്. ഇദ്ദേഹം യുപിയിൽ ഒക്ടോബറിലെ ലഖിംപൂർ ഖേരി അക്രമം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അതേസമയം തന്നെ ഇപ്പോഴും ഏഴ് ഇന്ത്യൻ മാധ്യമപ്രവർത്തകർ തങ്ങളുടെ റിപ്പോർട്ടിംഗിന്റെ പേരിൽ ജയിലിൽ കഴിയുകയാണെന്നും സിപിജെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ജമ്മു കശ്മീരിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നു – കാശ്മീർ നരറേറ്ററിലെ ആസിഫ് സുൽത്താൻ 2018 മുതലും, ഫോട്ടോ ജേണലിസ്റ്റ് മനൻ ദാർ 2021 ഒക്ടോബർ മുതലും ഇന്ത്യയിൽ ജയിലിലാണ്.

റിപ്പോർട്ട് പ്രകാരം, ലോകമാകെ കുറഞ്ഞത് 24 പത്രപ്രവർത്തകർ ജോലിക്കിടെ കൊല്ലപ്പെട്ടു, ഇതിൽ തന്നെ 19 പേരെ വധിക്കുകയായിരുന്നു. ബാക്കിയുള്ള അഞ്ച് പേർ അപകടകരമായ തൊഴിൽ സാഹചര്യത്തിൽ അല്ലെങ്കിൽ ക്രോസ്ഫയറിങ്ങിലാണ് മരണപ്പെട്ടത്. അവരിൽ അഫ്ഗാനിസ്ഥാനിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയും ഉൾപ്പെടുന്നു.

മറ്റുള്ള 18 പേർ സംശയാസ്പദമായ സാഹചര്യത്തിലാണ് മരിച്ചത്, ഇവർ മരിച്ച സാഹചര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. അതേപോലെ തന്നെ ജയിലിലുള്ള മൊത്തം പത്രപ്രവർത്തകരുടെ എണ്ണവും ഈ വർഷം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. 2021 ഡിസംബർ 1 വരെ 293 പേരാണ് ലോകമെമ്പാടും ജയിലിലായത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരെ സംബന്ധിച്ചിടത്തോളം 2021 ഇരുണ്ട വർഷമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.