ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും കെ സുരേന്ദ്രൻ

single-img
15 November 2021

പാലക്കാട് ജില്ലയിലെ മമ്പറത്ത് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തോട് പ്രതികരിച്ച് തിരുവനന്തപുരത്ത് ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ചിരിച്ചും തമാശ പറഞ്ഞും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദ്രന്റെ പ്രവൃത്തിയിൽ ‘ബിജെപി കേരളം’ ഫേസ്ബുക്ക് പേജിൽ അണികൾ ഉൾപ്പടെ വലിയ വിമർശമാണ് ഉയര്‍ത്തുന്നത്.

സംസാരത്തിനിടെ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞ് ചിരിക്കുന്ന സുരേന്ദ്രന്റെ രംഗം ചൂണ്ടിക്കാട്ടിയാണ് അണികളുടെ വിമർശനം. സ്വന്തം പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം അദ്ദേഹം സന്തോഷവാനാണോ എന്നാണ് ഒരാളുടെ ചോദ്യം. എങ്ങനെ ചിരിക്കാനാകുന്നു, കഷ്ടം ചിരിച്ചുകളിക്കുന്നു, ചിരിക്കാതെ പറയൂ… അങ്ങനെ പോകുന്നു വിമർശം.

അതേസമയം, തിരിച്ചടിക്കാൻ കഴിവില്ലെങ്കിൽ രാജിവച്ചുപോകാനും ഒരു പ്രവർത്തകൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ മുന്നറിയിപ്പ് നൽകി. ബൈക്കിൽ ഭാര്യയോടൊപ്പം യാത്ര ചെയ്ത സഞ്ജിത്ത് എന്ന ആർഎസ്എസ് പ്രവർത്തകനെ യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്ഡിപിഐ സംഘം ക്രൂരമായി കൊലപ്പെടുത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടയ്ക്ക് എസ്ഡിപിഐ നടത്തുന്ന രണ്ടാമത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകമാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.