ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും ആര്‍എസ്എസ് നേതാവും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തു; വെളിപ്പെടുത്തലുമായി മേഘാലയ ഗവര്‍ണര്‍

single-img
24 October 2021

കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നുവന്ന കൈകൂലി ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. താൻ ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കെ ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും ആര്‍എസ്എസ് നേതാവും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ന് രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് സത്യപാല്‍ മാലിക്ക് ബിജെപിയെ കുരുക്കിലാക്കുന്ന വിവാദ പ്രസ്താവന നടത്തിയത്. 150 കോടി രൂപ വീതമാണ് ഇരുകക്ഷികളും കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നാണ് സത്യപാല്‍ മാലിക്ക് നേരത്തെ പറഞ്ഞത്. കാശ്മീരിലെ ആര്‍എസ്എസിന്റെ ചുമതല വഹിച്ചിരുന്നത് അക്കാലത്ത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് പറഞ്ഞ് മാലിക്ക് വെളിപ്പെടുത്തൽ നടത്തിയത്.

അതേസമയം, മാലിക്കിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ആരാണെന്നും എന്തിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയട്ടെയെന്നായിരുന്നു മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവ് പ്രതികരിച്ചത്. ഏതു സാഹചര്യത്തിലാണ് മാലിക്ക് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും രാംമാധവ് അഭിപ്രായപ്പെട്ടു.