ആഷസിനേക്കാൾ ആളുകൾ ആഗ്രഹിക്കുന്നു; ഇന്ത്യ-പാക് മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ഇന്‍സമാം
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ആഷസ് പാരമ്പരയെക്കാൾ കൂടുതൽ ആളുകൾ ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യ- പാക് മത്സരങ്ങളാണ് എന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റൻ ഇന്‍സമാം ഉല്‍ ഹഖ്. ഇരു ടീമുകളിലും സീനിയര്‍ താരങ്ങളില്‍ നിന്നും യുവതലമുറയ്ക്കു പലതും പഠിക്കാന്‍ മുമ്പ് നടന്ന ഇന്ത്യ- പാക് പരമ്പരകള്‍ സഹായിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇവ പുനരാരംഭിക്കണമെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.
ക്രിക്കറ്റ് എന്ന ഗെയിം ഇനിയും മെച്ചപ്പെടുന്നതിനും ഇരു രാജ്യങ്ങളും കളിക്കാര്‍ക്കും വേണ്ടി ഏഷ്യാ കപ്പും ഇന്ത്യ- പാക് പരമ്പരയും നടക്കണമെന്നത് പ്രധാനമാണ്. അവിടെയെല്ലാം നമുക്ക് പരസ്പരം ഏറ്റുമുട്ടാന്‍ കഴിയും. തികച്ചും മഹത്തായ അനുഭവം തന്നെയാണിത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജാവേദ് മിയാന്‍ദാദ് എന്നിങ്ങിനെ ആരുമാവട്ടെ യുവതാരങ്ങള്‍ക്ക് ഇവരെ സമീപിക്കാനും ഉപദേശങ്ങള്‍ തേടാനുമുള്ള അവസരമായിരുന്നു ഈ പരമ്പരകള്‍ നല്‍കിയിരുന്നത്.
യുവനിരയെ സംബന്ധിച്ചു ഒരു താരത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരം കൂടിയായിരുന്നു ഇത്’ ഇന്‍സമാം പറഞ്ഞു. 2012-13 കാലയളവിലായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പരയില്‍ ഏറ്റുമുട്ടിയത്. പിന്നീട് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുടീമും നേര്‍ക്കുനേര്‍ വന്നത്.