ആനവണ്ടിയ്ക്കിനി പുതിയ മുഖം, കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതി

single-img
3 June 2021

കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി കേരളാ സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമായി സംയോജിച്ചാണ് പദ്ധതി നടപ്പിലാക്കുക. കോര്‍പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയും, പൊതുജന സൗകര്യവും കണക്കിലെടുത്താണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെയടക്കം ഷോപ്പിംഗ് സെന്ററുകള്‍ ആരംഭിക്കും. സെന്‍ട്രല്‍ ഡിപ്പോയിലെ സോണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇതിനായി അനുവദിക്കും.

ഓണത്തോടനുബന്ധിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.
പദ്ധതി സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് സഞ്ചരിക്കുന്ന മാവേലി സ്റ്റോറും റേഷന്‍ കടകളും യാഥാര്‍ഥ്യമാക്കും.

കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. ഇതിനായി പ്രധാന റോഡുകളിലേക്ക് പമ്പുകള്‍ മാറ്റി സ്ഥാപിക്കും. ഐ ഒ സി യുടെ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും പമ്പുകളുടെ പ്രവര്‍ത്തനം ആരംഭിക്കുക. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജുവും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലും തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെത്തി സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.