സംസ്ഥാനത്തെ ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ല: എക്സൈസ് വകുപ്പ്
കേരളത്തിലെ ഓൺലൈൻ മദ്യവിൽപ്പനയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ്.ഇതിനായി ആപ്പ് ഉൾപ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും എക്സൈസ് വകുപ്പ് ഇന്ന് വ്യക്തമാക്കി.
ഇപ്പോൾ ഒരു ബദൽ മാർഗവും ആലോചനയിലില്ലെന്നും എക്സൈസ് കൂട്ടിച്ചേർത്തു.കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ബാറുകൾക്ക് പുറമെ ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പ്രവർത്തിക്കാൻ അനുമതിയില്ല.
അതിനാൽ സർക്കാർ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറിയായി നൽകാനായിരുന്നു ബെവ്‌കോയുടെ ആലോചന.ആദ്യഘട്ടത്തിൽ എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ പ്രീമിയം ബ്രാൻഡുകൾ ഓൺലൈൻ മുഖേനയുള്ള ഓർഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ബെവകോ എംഡി യോഗേഷ് ഗുപ്ത ഉടൻ സർക്കാരിനു ശിപാർശ നൽകാൻ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്.