മ്യാൻമർ സർക്കാരിനെ അട്ടിമറിച്ച സൈന്യവുമായി ബന്ധം; അദാനിയ്ക്കെതിരെ നടപടിയുമായി യുഎസ് ഓഹരിസൂചികകൾ
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ ഇന്ത്യൻ കമ്പനിയായ അദാനി പോര്‍ട്ട്സിനെ പട്ടികയിൽ നിന്ന് നീക്കി എസ് ആൻ്റ് പി ഡോ ജോൺസ് ഇൻഡെക്സുകള്‍.
അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്ത മ്യാന്മര്‍ സൈന്യവുമായുള്ള അടുത്ത ബന്ധമാണ് ഇവിടെ അദാനിയ്ക്ക് തിരിച്ചടിയായത്. നിലവില്‍ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള മ്യാന്മര്‍ എക്കണമിക് കോര്‍പ്പറേഷനുമായാണ്അദാനിയ്ക്ക് കരാറുള്ളത്.
ഇവിടെ വൻകിട തുറമുഖം വികസിപ്പിക്കാനായി 290 മില്യൺ ഡോളറിൻ്റെ കരാറാണ് അദാനിയുടെ കമ്പനി ഒപ്പിട്ടത്. പക്ഷെ മ്യാന്മര്‍ സൈന്യത്തിൻ്റെ വിവാദനീക്കത്തിനു പിന്നാലെ അദാനി പോര്‍ട്സ് ആൻ്റ് സ്പെഷ്യൽ എക്കണമിക് സോൺ ലിമിറ്റഡ് എന്ന കമ്പനിയെ അമേരിക്കന്‍ ഓഹരിസൂചികകളായ എസ് ആൻ്റ് പി, ഡോ ജോൺസ് എന്നിവ വിലക്കിയതായി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതേവരെ മ്യാന്മറില്‍ അദാനിയ്ക്ക് തുറമുഖമുണ്ടാക്കാൻ മ്യാന്മറിൽ ഭൂമി പാട്ടത്തിനു നല്‍കിയ സൈനിക സ്ഥാപനം വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.