ജീവനക്കാരുടെ അനാസ്ഥമൂലമാണ് കോവിഡ് രോഗിമരിച്ചതെന്നാരോപിച്ച് അക്രമം; പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ട് ഹോസ്പിറ്റൽ ജീവനക്കാർ
ബീഹാറിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. ബീഹാർ സർക്കാറിന് കീഴിലുള്ള ധർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന ആരോപണം ഡി.എം.സി.എച്ച് സൂപ്രണ്ട് മണി ഭൂഷൺ ശർമ നിഷേധിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്നും ഇദ്ദേഹത്തെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ശർമ പറഞ്ഞു.
രാവിലെ രോഗിയെ സന്ദർശിക്കാനെത്തിയ പിതാവിനോടാണ് മരണവിവരം അറിയിച്ചത്. ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തെ വേണ്ടവിധത്തിൽ പരിചരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ബന്ധുക്കളുടെ ആക്രമണം. രക്ഷപെട്ട നഴ്സുമാരും മറ്റ് ജീവനക്കാരും ഒളിവിലാണ്.
ആക്രമണ സംഭവങ്ങൾ അറിഞ്ഞ് സ്ഥലത്തെത്തിയ സബ് ഡിവിഷനൽ ഓഫിസറാണ് രംഗം ശാന്തമാക്കിയത്.