“ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ ആദ്യം സ്ത്രീകളെ തടയാന്‍ പോയത് ഞാനാ; സുരേന്ദ്രന്‍ വന്നിട്ട് പറഞ്ഞു. ചേട്ടന്‍ പൊയ്ക്കോ..ഞാന്‍ നോക്കിക്കോളാന്ന്”: പിസി ജോർജ്
ശബരിമല പ്രശ്നം ഉണ്ടായപ്പോൾ ആദ്യം സ്ത്രീകളെ തടയാൻ പോയത് താനാണെന്നും പിന്നെ താൻ റെസ്റ്റ് എടുത്തത് കെ സുരേന്ദ്രൻ വന്നപ്പോഴാണെന്നും പിസി ജോർജ്. പിസി ജോർജ് എൻഡിഎയിലേയ്ക്കു പോകുമെന്ന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
“എനിക്ക് സുരേന്ദ്രനുമായി ബന്ധമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അത് സത്യമാണ്. ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ ആദ്യം സ്ത്രീകളെ തടയാന്‍ പോയത് ഞാനാ. അത് എല്ലാവര്‍ക്കും അറിയാം. വിശ്വാസികളുടെ പ്രതിനിധി എന്ന നിലയിലാണ് അത് ചെയ്തത്. എന്റെ കടമയായിരുന്നു അത്. ഞാന്‍ റെസ്റ്റ് എടുത്തത് സുരേന്ദ്രന്‍ വന്ന ശേഷമാണ്. സ്ത്രീകളും പൊലീസും ഒരു ഭാഗത്തും അപ്പുറത്ത് ഞങ്ങളും. സുരേന്ദ്രന്‍ വന്നിട്ട് പറഞ്ഞു. ചേട്ടന്‍ പൊയ്ക്കോ..ഞാന്‍ നോക്കിക്കോളാന്ന്. പിന്നെ വന്നത് രാഹുല്‍ ഈശ്വറാണ്. അദ്ദേഹവും ശക്തമായ നിലപാട് സ്വീകരിച്ചു. അത് കഴിഞ്ഞ് ഞാന്‍ പോയി ചായ കുടിച്ചു. അതുകൊണ്ടൊക്കെ എനിക്ക് സുരേന്ദ്രനോട് മനസില്‍ ഒരു സ്‌നേഹം ഉണ്ട്. സുരേന്ദ്രന് പിന്തുണകൊടുത്തതാണ് എനിക്കെതിരെ പ്രചാരണം വരാന്‍ കാരണം.”
പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മുന്നണിയുടേയും ഭാഗമാവുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. ആരുമായും യോജിച്ചുപോകും. ചര്‍ച്ചക്കൊന്നും സമയമായില്ല. വേണ്ടി വന്നാല്‍ ആരുമായും ചര്‍ച്ച നടത്തും. എന്‍ഡിഎ നേതാക്കളുടേയെല്ലാം ആഗ്രഹം താൻ എന്‍ഡിഎയില്‍ ചേരണമെന്നാണെന്നും പിസി ജോർജ് പറഞ്ഞു.
എന്ത് ചെയ്യണമെന്ന് മൂന്നാം തിയ്യതിയിലെ പാര്‍ട്ടി സമ്മേളനത്തിന് ശേഷം പറയും. അല്ലാതെ ഒന്നും പറയാന്‍ തനിക്ക് അവകാശമില്ല. താൻ രക്ഷാധികാരിമാത്രമാണ്. മെമ്പര്‍ഷിപ്പ് പോലുമില്ല. മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ തൻ്റെ എംഎല്‍എ സ്ഥാനം പോകുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
PC George NDA