ഋഷിഗംഗ ജലവൈദ്യുത പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു; ഉത്തരാഖണ്ഡ് ദുരന്തത്തിൽ പ്രതിഷേധവുമായി റെയിനി ഗ്രാമവാസികൾ

single-img
8 February 2021

ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കത്തില്‍ ഋഷിഗംഗ ജലവൈദ്യുത പദ്ധതി തകര്‍ന്ന് നാശമഷ്ടവും ആളപായവും ഉണ്ടായതിനെ തുടര്‍ന്ന് ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്‌നി ഗ്രാമവാസികള്‍. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ​ഗ്രാമവാസികൾ ആരോപിക്കുന്നു. 2019-ല്‍ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

രക്ഷാപ്രവർത്തനം ഇന്നും പ്രളയ മേഖലയിൽ തുടരുകയാണ്. അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിൽ 30 പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.  170 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്.

മണ്ണും ചെളിയും നീക്കാന്‍ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണില്‍ എത്തിയ രക്ഷാപ്രവര്‍ത്തക വിദഗ്ധരെ വ്യോമ മാര്‍ഗം ചമോലിയില്‍ എത്തിച്ചു. സംഭവിച്ചത് മഞ്ഞിടിച്ചില്‍ തന്നെയാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ധര്‍ തിങ്കളാഴ്ച എത്തും. ഗ്ലോഫ് ആണോ മഞ്ഞിടിച്ചില്‍ ആണോ എന്നതിലാണ് സംശയം.  ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹിമാലയന്‍ ജിയോളജി തിങ്കളാഴ്ച രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയില്‍ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതല്‍ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.