ഡി.എൻ.എ ഫലം രക്ഷിച്ചു; 17 മാസത്തിനു ശേഷം യുവാവിന് ജാമ്യം

single-img
29 January 2021

അയൽവാസിയായ സംസാരശേഷിയില്ലാത്ത 19കാരി പെൺകുട്ടിയുടെ ഗർഭത്തിന്റെ പേരിൽ യുവാവ് ജയിലിൽ കിടന്നത് 17 മാസം. ഡി.എൻ.എ പരിശോധന വൈകിയാണെങ്കിലും തുണക്കെത്തിയതോടെ റസ്റ്റൊറൻറ് ജീവനക്കാരനായ യുവാവിന് ജാമ്യം. 25കാരനായ യുവാവാണ് യുവതിയുടെ കുഞ്ഞിന്റെ പിതാവെന്ന പ്രോസിക്യൂഷൻ വാദം കോടതി തത്കാലം തള്ളി.

എന്നാൽ 2019 ആഗസ്റ്റ് ഒന്നിന് അറസ്റ്റിലായ യുവാവിന്റെ കേസ് പൂർണമായി കോടതി ഒഴിവാക്കിയിട്ടില്ല. വിഷയത്തിൽ വാദം കേൾക്കേണ്ടതുണ്ടെന്നും മറ്റു വിഷയങ്ങൾ കൂടി പരിഗണിച്ച ശേഷമേ കുറ്റമുക്തനാക്കുന്നത് പരിഗണിക്കൂ എന്നും കോടതി വ്യകതമാക്കി.

പ്രായം 19 ആയെങ്കിലും സമീപത്തെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയാണെന്ന് വന്നതോടെയാണ് യുവാവ് പ്രതിക്കൂട്ടിലാകുന്നത്. ഒരുദിവസം ക്ലാസിലെത്തിയ പെൺകുട്ടി വയറുവേദന അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇവർ രക്ഷിതാവിനെ അറിയിച്ചതനുസരിച്ച് ആശുപത്രിയിൽ എത്തിച്ചതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പെൺകുട്ടി ആറു മാസം ഗർഭിണിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. സംസാരം വഴങ്ങില്ലെങ്കിലും ആംഗ്യ ഭാഷ അറിയുന്ന കുട്ടിയാണ് അന്ന് യുവാവിനെ പ്രതിചേർത്തത്. ഇയാൾ തന്നെ പീഡിപ്പിച്ചെന്നും കൂടാതെ തന്റെ ഫോട്ടോ എടുക്കുകയും ചെയ്തതായി പെൺകുട്ടി സൂചിപ്പിച്ചു. ഉടൻ പൊലീസിലെത്തിയ കുടുംബം ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

നേരത്തെയും യുവാവ് ജാമ്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡി.എൻ.എ ഫലം വൈകിയതിനാൽ നിഷേധിച്ചിരുന്നു. 30,000 രൂപ കെട്ടിവെക്കാനും പെൺകുട്ടിയെ കാണാതിരിക്കാനും ജാമ്യം അനുവദിച്ച സെഷൻസ് കോടതി നിഷ്കർഷിച്ചു.