ഓൺലൈൻ റമ്മി: അജുവർഗീസിനും തമന്നയ്ക്കും വിരാട് കോഹ്ലിയ്ക്കും കേരള ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മി(Online Rummy) നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ മലയാള സിനിമാതാരം അജു വർഗീസ്, ബോളിവുഡ് താരം തമന്ന, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവർക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ഓൺലൈൻ റമ്മി കമ്പനികളുടെ ബ്രാൻഡ് അംബാസിഡർമാരെന്ന നിലയ്ക്കാണ് ഇവർക്ക് നോട്ടീസ് അയച്ചത്. സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടി.
ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹർജി കോടതിയിൽ എത്തിയത്. സംസ്ഥാന സർക്കാർ, സംസ്ഥാന ഐടി വകുപ്പ്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്ലേ ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ സ്ഥാപനങ്ങളെയും അവയുടെ ബ്രാൻഡ് അംബാസിഡർമാരെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ഇവർക്കെല്ലാം നോട്ടീസ് അയയ്ക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
ഓൺലൈൻ റമ്മി കളിച്ച് പലർക്കും ലക്ഷക്കണക്കിന് രൂപ നഷ്ടമായിട്ടും പലരും ആത്മഹത്യ ചെയ്തിട്ടും ഇത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് നിലപാടോ നടപടിയോ ഉണ്ടാകുന്നില്ലെന്നും ഈ സാഹചര്യത്തിൽ കോടതി ഇടപെടണം എന്നാണ് ഹർജിയിലെ ആവശ്യം.
Online Rummy: Kerala High Court notice to Aju Varghese, Tamannah and Virat Kohli