കാണാതായ ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ടുകള്‍

single-img
9 January 2021

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തതിന് ശേഷം കാണാതായ വിമാനം തകര്‍ന്നുവീണു. യാത്രാക്കാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തുവെന്ന് സ്ഥലത്ത് ആ​ദ്യമെത്തിയ കോസ്റ്റ് ​ഗാർഡ് ഉ​ദ്യോ​ഗസ്ഥർ പറയുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്തോനേഷ്യയുടെ ഗതാഗത മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട സിര്‍വിജയ വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പുറപ്പെട്ട് നാല് മിനിട്ടിനുള്ളിൽ വിമാനവും എയർ ട്രോഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മരണ സംഖ്യ എത്രയെന്ന് ഇത് വരെയും കൃത്യമായി കണക്കാക്കാനായിട്ടില്ല. എല്ലാവരും മരിച്ചിരിക്കാമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

62 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് വന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ്ങിൽ വിമാനം ജക്കാർത്തയുടെ വടക്കൻ തീരത്തായാണ് വിമാനത്തിന്റെ സ്ഥാനം കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു.