ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍: കോണ്‍ഗ്രസ്
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ നിരാകരിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷം. നിയമസഭയില്‍ ഏതു വിഷയം ചര്‍ച്ച ചെയ്യണമെന്നതും അടിയന്തര സ്വഭാവം ഉണ്ടോയെന്നു തീരുമാനിക്കേണ്ടതും ഗവര്‍ണര്‍ അല്ല മന്ത്രിസഭയാണ് എന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശയാണ് ഗവര്‍ണര്‍ തള്ളിയത്. ഈ പ്രവൃത്തി അസാധാരണ സാഹചര്യമാണ്. നിയമ വശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണം. ഇത് സംബന്ധിച്ച പ്രതിപക്ഷ നീക്കം എങ്ങനെ വേണമെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെസി ജോസഫ് അറിയിച്ചു.
കേരളത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ തള്ളിയത്.