മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22ന് തുടങ്ങും; തുടർ ഭരണം ലക്ഷ്യം
സംസ്ഥാനത്ത് വീണ്ടും തുടർഭരണത്തിന് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. പ്രളയകാലത്തും പിന്നീട് കൊവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമപെൻഷൻ വർദ്ധനയുൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്നും ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഇതോടൊപ്പം സൗജന്യകിറ്റ് വിതരണം തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം. അടുത്ത വര്‍ഷത്തെ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണപ്രവർത്തനങ്ങൾ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങും.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരമേഖലകളിൽ ബിജെപിയുടെ കടന്നുകയറ്റത്തിൽ ഗൗരതവതരമായ പരിശോധന വേണമെന്ന് സിപിഎം യോഗം വിലയിരുത്തി. ബിജെപി എങ്ങിനെയാണ് നഗരകേന്ദ്രീകൃതവോട്ടുകൾ പിടിച്ചെടുത്തുവെന്ന് വിലയിരുത്തും. സിപിഎം നേതൃയോഗത്തിന് പിന്നാലെ വൈകിട്ട് ഇടത് മുന്നണി യോഗവും എ കെ ജി സെന്‍ററിൽ ചേരുന്നുണ്ട്.