ഇന്‍സ്റ്റഗ്രാമിൽ പരിചയപ്പെട്ട 15കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ തടവുശിക്ഷ
സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയായ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ ഏഴുമാസം തടവുശിക്ഷ. വിവാഹിതനും ഒരു പെണ്‍കുഞ്ഞിന്റെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. 26 വയസുള്ള ചെല്ലം രാജേഷ് കണ്ണനാണ് ശിക്ഷിക്കപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള ലൈംഗിക ചൂഷണം, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. നിലവിൽ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷമാണ് പ്രതിയായ ചെല്ലം രാജേഷ് കണ്ണന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഇയാൾ ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിയുമായി സ്ഥിരമായി ചാറ്റ് ചെയ്യുമായിരുന്നു. ഈ വർഷം ഓഗസ്റ്റിലാണ് പെണ്‍കുട്ടിയെ ഇയാള്‍ ആദ്യമായി നേരില്‍ കണ്ടത്. അപ്പോൾ ഒരു പാക്കറ്റ് സിഗരറ്റ് ഇയാള്‍ കുട്ടിക്ക് നൽകുകയും ചെയ്തു.
അടുത്ത വട്ടം കാണുമ്പോള്‍ സുഹൃത്തുക്കൾക്ക് നൽകാൻ ഒരു കുപ്പി സിഡര്‍(ആപ്പിളില്‍ നിന്നുണ്ടാക്കുന്ന ഒരു തരം ആല്‍ക്കഹോളിക് ബിവറേജ്) കൊണ്ടുവരണമെന്ന് പെണ്‍കുട്ടി ഇയാളോട് ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണ സെപ്തംബര്‍ എട്ടിന് കാണാനെത്തിയപ്പോള്‍ ഇയാള്‍ കുട്ടി ആവശ്യപ്പെട്ട സിഡര്‍ എത്തിച്ചു നൽകുകയും ചെയ്തു. എന്നാൽ അതിന് ശേഷം വീട്ടിലെ കോണിപ്പടിയിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി പെണ്‍കുട്ടിയോട് ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ കുട്ടി ഇത് എതിര്‍ത്തതോടെ സിഡര്‍ എത്തിച്ചുതന്നത് താനാണെന്ന് പറഞ്ഞ പ്രതി പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു.കോടതിയിൽ കുറ്റം സമ്മതിച്ച പ്രതി സംഭവിച്ചത് നാണക്കേടാണെന്ന് പറഞ്ഞു.