അവയവങ്ങള്‍ വില്‍ക്കാനൊരുങ്ങി തെരുവിലിറങ്ങിയ ശാന്തിക്കും മക്കൾക്കും അരിയും അഞ്ചുമാസത്തെ വാടകയും നൽകി ലയൺസ് ക്ലബ്: സഹായം നൽകിയതിനു പ്രചരണം കിട്ടിയില്ലെന്നു പറഞ്ഞ് നാലുമാസത്തെ വാടക ലയൺസ് ക്ലബ് തിരികെ വാങ്ങിയെന്ന് ആരോപണം
മക്കളുടെ ചികിത്സക്കായി അവയവങ്ങള്‍ വില്‍ക്കാനൊരുങ്ങി തെരുവില്‍ ഇറങ്ങിയ അമ്മ വീണ്ടും തെരുവിൽ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് അവർ മക്കളുമായി വീണ്ടും തെരുവില്‍ താമസം തുടങ്ങിയത്. വരാപ്പുഴ ചിറയ്ക്കകം സ്വദേശിനി ശാന്തിയാണ് തന്റെ അഞ്ചു മക്കളുമായി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡരികില്‍ വീണ്ടും താമസം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ 20ന് വാടക നല്‍കിയില്ലെന്നു പറഞ്ഞു വാടക വീട്ടില്‍ നിന്നും ഉടമ ഇറക്കി വിട്ടിരുന്നു.ഇതേ തുടർന്നാണ് ഇവര്‍ കണ്ടെയ്നര്‍ റോഡിൽ കുടിൽ കെട്ടി താമസിച്ചത്. സഇഗഭാം വിവാദമായതിനെ തുടർന്നു ആരോഗ്യമന്ത്രി ഇടപെട്ടു ശാന്തിയുടെ മക്കൾക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തിരുന്നു.
അഞ്ചു മാസത്തെ വാടകയും 10 കിലോ അരിയും മറ്റു സാധനളും ലയണ്‍സ് ക്ലബ്ബ് നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തെവാടക മാത്രമാണ് അവര്‍ നല്‍കിയതെന്ന് ശാന്തി പറയുന്നു.ബാക്കി മാസത്തെ തുക അവര്‍ തന്നെ തിരിച്ചു വാങ്ങിയെന്നാണ് ശാന്തി ഉയർത്തുന്ന ആരോപണം. സഹായം നല്‍കിയത് വേണ്ട രീതിയില്‍ പറയാത്തത് മൂലം അവര്‍ക്ക് കുടുതല്‍ പരസ്യം മാധ്യമങ്ങള്‍ വഴി ലഭിച്ചില്ലെന്ന് പറഞ്ഞു കൊണ്ടാണ് വാടക കെട്ടിട ഉടമയില്‍ നിന്ന് തിരികെ വാങ്ങിയതെന്നാണ് അവർ പറയുന്നത്.
ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം തേടി ശാന്തി ജില്ലാ കലക്ടറെ കാണുവാന്‍ എത്തിയപ്പോള്‍ കലക്ടര്‍ ഉണ്ടായില്ല. പകരം അസി. കലക്ടറെ കണ്ടപ്പോള്‍ അദേഹം മോശമായി രീതിയില്‍ സംസാരിച്ചത് ശാന്തിയുമായി തര്‍ക്കത്തിന് കാരണമായി. ഒരു മോശം സ്ത്രീയായി ശാന്തിയെ ചിത്രികരിക്കുകയും പണത്തിന് വേണ്ടിയുള്ള തട്ടിപ്പ് ആണെന്ന പറഞ്ഞു ആക്ഷേപിക്കുകയും ചെയ്തുവെന്നും ശാന്തി ആരോപണം ഉയർത്തുന്നു.
ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ശാന്തി മക്കളുമായി വീണ്ടും കണ്ടെയ്നര്‍ റോഡില്‍ എത്തിയത്. കഴിഞ്ഞ 30 ന് രാത്രി എത്തിയ ഇവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വഴിയാത്രക്കാര്‍ നല്‍കിവരുന്ന ബ്രഡ് കഴിച്ചാണ് കുടുംബം കഴിയുന്നതെന്നാണ് വിവരം. ഇതിനിടെ മക്കളുടെ രോഗങ്ങള്‍ ശാന്തിയെ അലട്ടുന്നുണ്ട്.
പ്രാഥമിക ആവശ്യങ്ങള്‍ നിവേറ്റാനുള്ള മാര്‍ഗം പോലുമില്ലാതെ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് കുടുംബമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.