ലോകത്ത് പത്തിൽ ഒരാൾക്ക് കോവിഡ്, കണക്കുകളിൽ കാണുന്നതിൻ്റെ നൂറു മടങ്ങ് കൂടുതലാണ് യഥാർത്ഥ അസുഖ ബാധിതരെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് പത്തിൽ ഒരാൾക്ക് വീതം കോവിഡ് ബാധയുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. സംഘടനയുടെ പ്രത്യേക ഉന്നത തല യോഗത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട് വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നതെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴും വൈറസ് വ്യാപനത്തിൽ തെല്ലും കുറവ് കാണിക്കുന്നില്ലെന്നും പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണെന്നും യോഗം വിലയിരുത്തി.
മൂന്ന് കോടി 50 ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും കോവിഡ് ബാധിതരുടെ എണ്ണമെന്ന് ലോകരോഗ്യ സംഘടന വക്താക്കൾ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.
കോവിഡ് ബാധ ഇത്രയേറെ വ്യാപകമാകുന്നതിന് കാരണം രാജ്യങ്ങൾ നിയന്ത്രണങ്ങൾ പിൻവലിച്ചതസാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം കോവിഡ് ബാധ എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഒരു നിഗമനത്തിലെത്താൻ സംഘടനയ്ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല വിഡ് വാക്സിൻ എപ്പോൾ വിതരണം ആരംഭിക്കുമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കാനും സംഘടന തയ്യാറായില്ല.