ലിംഗമാറ്റ ശസ്ത്രക്രിയ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തുക വർധിപ്പിച്ച് സംസ്ഥാന സർക്കാർ

single-img
21 September 2020

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇവർക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപ വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഈക്കാര്യം അറിയിച്ചത്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്തുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കായി നല്‍കിവരുന്ന ധനസഹായം പരമാവധി 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്.

സ്ത്രീയില്‍ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേര്‍ത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളുടെയും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ലായിരിക്കും ധനസഹായം അനുവദിക്കപ്പെടുക.

സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്.