മൂന്നാഴ്ചയ്ക്കിടെ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയില്‍ പിടിച്ചെടുത്തത് സുപ്രധാനമായ 6 കേന്ദ്രങ്ങള്‍
ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കിടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിർത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തു എന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയായ എൽഎസിക്ക് സമീപമുള്ള 6 പ്രധാന താവളങ്ങൾ ഇന്ത്യന്‍ സേന പിടിച്ചെടുത്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്താ ഏജന്‍സിയായ എഎൻഐയുടെ റിപ്പോർട്ടുകൾ പ്രകാരംകഴിഞ്ഞ മാസം 29 മുതൽ സെപ്റ്റംബർ വരെ ആറ് പുതിയ താവളങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം നീക്കം ശക്തമാക്കിയിരുന്നു എന്ന് പറയുന്നു. നിലവില്‍ ഗുരുങ് ഹിൽ, റിച്ചൻ ലാ, റെജാങ് ലാ, മുഖർപാരി, ഫിംഗർ 4 എന്നിവയോട് ചേർന്നുള്ള സ്ഥലങ്ങളാണ് ഇന്ത്യൻ സൈന്യം തിരികെ പിടിച്ചെടുത്തത്. അതേസമയം ഇവ തിരികെപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സേനയും.
ഇതിനായി ചൈന 3000 കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയുടെ ഈ പുതിയ ട്രൂപ്പുകളെ റിച്ചൻ ലാ, റെജാങ് ലാ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയുടെ നീക്കങ്ങള്‍ തടയുന്നതിന്‍റെ ഭാഗമാണ്മുന്‍പ് ചൈനീസ് സൈന്യം മുകളിലേക്ക് വെടിയുതിർത്തത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിര്‍ത്തിയില്‍ വടക്കൻ തീരത്ത് നിന്ന് പംഗാങ് തടാകത്തിന്‍റെ തെക്ക് ഭാഗത്തേക്ക് നേരത്തെ മൂന്ന് തവണയാണ് ചൈനീസ് സൈന്യം വെടിവച്ചത്.