വെന്റിലേറ്റര്‍ തികയാതെ വരും; കോവിഡ് മരണസംഖ്യ ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഈ മാസം 21ന് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററിന് സ്വാഭാവികമായും ക്ഷാമം നേരിടും. പ്രായമുള്ളയാളുകളിലേക്ക് അനിയന്ത്രിതമായി രോഗവ്യാപനം ഉണ്ടായാൽ വെന്റിലേറ്റര്‍ തികയാതെ വരുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോളനികളിൽ രോഗം പടരാതിരിക്കാന്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ ഇടപെടണം. ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഉടനെ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നാളുകള്‍ വന്നതിനെക്കാള്‍ കടുത്തതാണ്. ഇത്രയും നേരിട്ടവരാണ് നമ്മള്. കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാറെടുക്കണമെന്നും മന്ത്രി ശൈലജ പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും മരണ നിരക്ക് കൂടുതലാണ്. ആ രീതിയില്‍ സംസ്ഥാനത്തും രോഗികള്‍ മരിക്കുമായിരുന്നെങ്കില്‍ പതിനായിരം കടക്കുമെന്നായിരുന്നു എന്നാണ് വിദഗ്ധര്‍ പറഞ്ഞത്. അത് നമുക്ക് തടയാനായത് യോജിച്ച പ്രവര്‍ത്തനം കൊണ്ടാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ ഇടപെടുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.