ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം: ഓണം കഴിഞ്ഞെങ്കിലും പപ്പടം തിരിച്ചു വിളിക്കാൻ നിർദ്ദേശം

single-img
8 September 2020

ഓണക്കിറ്റ് വിവാദം അവസാനിക്കുന്നില്ല. ഓണത്തിന് റേഷൻകാർഡുടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനാഫലം എത്തിയിരിക്കുന്നത്. പപ്പടം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 

റാന്നിയിലെ ഡിഎഫ്ആർഡിയിൽ നടത്തിയ പരിശോധനയിൽ സാംപിളുകകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിറ്റിലെ ശര്‍ക്കരയ്‌ക്കും നിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഓണക്കിറ്റിലെ പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമാണ്. അതേസമയം പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ൽ കൂടരുതെന്നാണ്. എന്നാൽ സാംപിളുകളിൽ ഇത് 9.20 ആണ്. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് പരിശോധനാ ഫലത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ ഫലം പുറത്തു വന്നിട്ടില്ല. 

ഓണക്കിറ്റിലേക്കുള്ള പപ്പടം ഫഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് സപ്ലൈകോയ്ക്ക് നൽകിയത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയർന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

എന്നാൽ ഈ നടപടി എത്രത്തോളം ഫലവത്താകുമെന്ന് പറയാറായിട്ടില്ല. 81 ലക്ഷം പാക്കറ്റ്‌ പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ്‌ കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത്‌ ഉപയോഗിച്ചുകഴിഞ്ഞു. 

സോണിയം കാര്‍ബണേറ്റിൻ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫീസിൽ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.