ഇഎംഎസിൻ്റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ പോരാട്ടത്തിനിറങ്ങി ശ്രദ്ധയാകർഷിച്ച കേശവാനന്ദഭാരതി സ്വാമി അന്തരിച്ചു
മൗലികാവകാശ സംരക്ഷണത്തിനുള്ള നിയമയുദ്ധത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ എടനീർ മഠാധിപതി കേശവാനന്ദഭാരതി സ്വാമി (79)അന്തരിച്ചു. ഭരണഘടന തത്വങ്ങൾ മാറ്റരുതെന്ന പ്രശ്സ്തമായ കേസിലെ ഹർജിക്കാരനായിരുന്നു കേശവാനന്ദ ഭാരതി..
ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി പ്രയാസത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം. 1971ലെ 29ാമത് ഭരണഘടനാ ഭേദഗതിയും, 1969ലെ ഭൂപരിഷ്‌കരണ നിയമവും, 1971ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമവും ചോദ്യം ചെയ്ത് അദ്ദേഹം നിയമ പോരാട്ടത്തിനിറങ്ങിയത്. ഈ കേസാണ് പിന്നീട് കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നപേരിൽ അറിയപ്പെട്ടത്
ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതാണ് സ്വാമിയെ ജനശ്രദ്ധയിലേക്കു കൊണ്ടുവന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതിയിലൂടെ മാറ്റാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധി കേശവാനന്ദ ഭാരതിയുടെ ഹര്‍ജിയിലായിരുന്നു. 1973 ഏപ്രില്‍ 24നായിരുന്നു സുപ്രീംകോടതിയുടെ ചരിത്രവിധി.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14-ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.