പിന്‍വലിച്ചതല്ല; വീണ്ടും മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ‘ഷാര്‍ലെ ഹെബ്ദോ’

single-img
1 September 2020

ഒരിക്കല്‍ ഉണ്ടായ വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും മുഹമ്മദ് നബിയുടെ വിവാദമായ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ”ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല” എന്ന് മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ എഴുതുകയും ചെയ്തു.

നേരത്തെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

കാബു എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. അന്നുണ്ടായ കൂട്ടക്കൊലയില്‍ കാബുവിനും ജീവന്‍ നഷ്ടമായിയിരുന്നു. ഇപ്പോഴാണ് അനുയോജ്യമായ സമയമെന്നും ഇപ്പോഴാണ് ആ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കേണ്ടതെന്നും മാസിക തങ്ങളുടെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

2015ല്‍ ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരവാദികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനായി ഇരുവരെയും സഹായിച്ചുവെന്ന ആരോപണം നേരിടുന്നവരുടെ വിചാരണ ഈ ബുധനാഴ്ച ആരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത്.

“ഞങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും ഈ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അങ്ങിനെ ചെയ്യാന്‍ യാതൊരു വിധ നിയമതടസ്സവുമില്ല. പക്ഷെ അതിനായി യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ആക്രമണക്കേസിലെ വിചാരണ ആരംഭിക്കുകയാണ്. എന്തുകൊണ്ടും ഇതാണ് യഥാര്‍ത്ഥ സമയം. അതുകൊണ്ടാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്” – മാസിക പറയുന്നു.