അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയില്‍: ഇപി ജയരാജന്‍
സ്വർണ്ണ കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയിലായി എന്ന് മന്ത്രി ഇപി ജയരാജന്‍. സ്വന്തം ചാനലിന്റെ പാര്‍ട്ടിക്കാരും മറ്റ് അടുത്ത സുഹൃത്തുക്കളും അയാളെ കൈവിട്ടു. ആരെ രക്ഷിക്കാനാണ് അനില്‍ കേസില്‍ ഇടപെട്ടതെന്നും അനിലിന് സ്വപ്ന അടക്കമുള്ള പ്രതികളുമായുള്ള ബന്ധവും ഗൗരവമായി തന്നെ അന്വേഷിക്കണം എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അനില്‍ ഇടപെട്ടുവെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, അനിലിനെ ചോദ്യം ചെയ്യുന്നതു പോലും മാധ്യമങ്ങള്‍ക്കോ യു ഡി എഫിനോ ചെറു പരിഗണന അര്‍ഹിക്കുന്ന വിഷയം പോലുമായില്ല എന്നും ഇപി ജയരാജന്‍ ആരോപിക്കുന്നു.
മുസ്ലിം ലീഗ്, ബി ജെ പി, കോണ്‍ഗ്രസ് അംഗങ്ങളും ഈ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് കേസില്‍ അറസ്റ്റിലായത്. ഇടതുപക്ഷവുമായി ഒരു തരത്തിലും കേസിനെ ബന്ധപ്പെടുത്താന്‍ കഴിയാത്തതില്‍ വലിയ നിരാശയിലാണ് എതിരാളികള്‍. ആ നിരാശയുടെ തീവ്രതയാണ് കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ കണ്ടത് എന്നും മന്ത്രി പറഞ്ഞു.