ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താവിന്റെ പണത്തിന്മേല്‍ അവകാശം ആദ്യഭാര്യക്ക് മാത്രം: ബോംബെ ഹൈക്കോടതി
ഒരാൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടെങ്കിൽ ഭര്‍ത്താവിന്റെ പണത്തിന്മേലുള്ള അവകാശം ആദ്യഭാര്യക്ക് മാത്രമാണെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. എന്നാല്‍ എല്ലാ ഭാര്യമാരിലും ജനിച്ച എല്ലാ കുട്ടികള്‍ക്കും ഈ പണത്തില്‍അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ മെയ് 30ന് കൊവിഡ് ബാധിച്ച് മരിച്ച റെയില്‍വേ പോലീസ് എസ്‌ഐ സുരേഷ് ഹതാന്‍കറുടെ ഭാര്യമാര്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയായ 65 ലക്ഷത്തിന് അവകാശം ചോദിച്ച് സമീപിച്ച കേസിലാണ് എസ് ജെ കത്താവാലയും മാധവ് ജാംദാറും അടങ്ങിയ ബെഞ്ചാണ് ഇത്തരത്തില്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.
ആദ്യഭാര്യക്ക് മാത്രമാണ് ഭര്‍ത്താവിന്റെ പണത്തില്‍ അവകാശമുള്ളൂവെന്ന് കോടതി അറിയിച്ചതിനാല്‍ . രണ്ടാം ഭാര്യയുടെ മകള്‍ വിഹിതം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. നിലവില്‍ നഷ്ടപരിഹാര തുക കോടതിയില്‍ നല്‍കാമെന്നും കോടതിയുടെ തീരുമാനത്തിനനുസരിച്ച് വിട്ടുനല്‍കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം നടന്നത് . വാദത്തിനിടയില്‍ ഭര്‍ത്താവിന് മറ്റൊരു ഭാര്യയും മകളുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്ന് ആദ്യ ഭാര്യയും മകളും കോടതിയെ അറിയിക്കുകയും ചെയ്തു. പക്ഷെ ഇവര്‍ക്ക് ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഇവര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ ബന്ധമുണ്ടായിരുന്നെന്നും രണ്ടാം ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു.