തട്ടിക്കൊണ്ടുപോയ അക്രമിക്കൊപ്പം ജീവിക്കണം: 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയോട് പാക് ഹെെക്കോടതി
താനൊരു പെൺകുട്ടിയാണെന്ന് കരുതി അവൾക്ക് അവളുടെ മൗലിക അവകാശങ്ങൾ റദ്ദുചെയ്യപ്പെടുമോ? നമ്മുടെ രാജ്യത്തെ കാര്യമാണെങ്കിൽ ഭരണഘടനാപരമായി ഇല്ല എന്നു തന്നെയാണ് ഉത്തരം. അങ്ങനെയൊരു സാഹചര്യം സംജാതമായാൽ ആ പെൺകുട്ടിക്ക് തീർച്ചയായും നീതിപീഠങ്ങളെ സമീപിക്കാം. അവിടെ നിന്നും അനുകൂലമായ ഒരു വിധിയുണ്ടാകുമെന്ന പ്രതീക്ഷയോടെ തന്നെ.
എന്നാൽ മറ്റു രാജ്യങ്ങളിലെ കാര്യം ഇതാണോ? പ്രത്യേകിച്ചും നമ്മുടെ അയൽക്കാരായ പാകിസ്താനിൽ. പെൺകുട്ടികളുടെ ജീവനും ജീവിതത്തിനും പുല്ലുവില എന്നാണ് പാകിസ്താനിൽ നിന്നുള്ള ചില വാർത്തകൾ കേൾക്കുമ്പോൾ മനസ്സിലാകുന്നത്. അവിടുത്തെ കോടതികൾ പോലും അവരുടെ ജീവിതത്തിന് വില നൽകുന്നില്ല എന്നുള്ളതാണ് ഏറെ ഖേദകരം.
അങ്ങനെയാരു വാർത്തയാണ് പാകിസ്താനിൽ നിന്നും കഴിഞ്ഞദിവസം എത്തിയിരിക്കുന്നത്. 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിച്ചതു ശരിവച്ചിരിക്കുകയാണ് ലാഹോർ ഹൈക്കോടതി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ താൻ വിവാഹം കഴിച്ചുവെന്നു പറഞ്ഞ അക്രമിയുടെ വാക്ക് കോടി വിശ്വസിച്ചുവെന്ന്. നല്ല കഥ.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് മരിയ ഷാബാസിനെ മുഹമ്മദ് നാകാഷും രണ്ടു കൂട്ടാളികളും ചേർന്നു തട്ടിക്കൊണ്ടുപോയത്. ഫൈസാലാബാദിനടുത്തുള്ള മദീനാ പട്ടണത്തിലാണു സംഭവം നടന്നത്. വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ അക്രമികൾ തോക്കുമായി വന്നു ഭീഷണിപ്പെടുത്തിയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിച്ചെന്നും അവൾ മതം മാറിയെന്നുമായിരുന്നു അക്രമികളുടെ അവകാശവാദം.
സംഭവം കേസ് ആയതോടെ ഫൈസലാബാദ് ജില്ലാ കോടതി പ്രശ്നത്തിൽ ഇടപെട്ടു. മരിയയെ മോചിപ്പിക്കാനും ഒരു അഭയകേന്ദ്രത്തിൽ എത്തിക്കാനും കഴിഞ്ഞ ജൂലൈ 30ന് ഫൈസലാബാദ് ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു.
തുടർന്ന് കേസ് ഹെെക്കോടതിയിലെത്തി. എന്നാൽ അമ്പരപ്പിക്കുനന് വിധിയാണ് ഹെെക്കോടതിയിൽ നിന്നുമുണ്ടായത്. മരിയയെ നാകാഷിനൊപ്പം വിട്ടയയ്ക്കാനാണ് ഹൈക്കോടതി ജസ്റ്റീസ് രാജാ മുഹമ്മദ് ഷാഹിദ് അബ്ബാസി ഓഗസ്റ്റ് നാലിനു ഉത്തരവിട്ടത്. കോടതി വിധിക്കു കണ്ടെത്തിയ ന്യായങ്ങളും ഈ അവസരത്തിൽ ഓർക്കണം. പെൺകുട്ടി മതംമാറിയെന്നും വിവാഹിതയാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. അതായത് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുക എന്നുള്ളത് ഇവിടെ നിയമവിധേയമാണെന്നു പറയാതെ പറയുകയായിരുന്നു കോടതി.
ഭർത്താവെന്നു പറയുന്ന നാകാഷ് ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റിൽ പേരുള്ള മുസ്ലിം പുരോഹിതൻ ഇതിനിടെ രംഗത്തെത്തിയിരുന്നു. തനിക്ക് ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയാണ് അദ്ദേഹം കോടതിയിൽ എത്തിയത്. എന്നാൽ അതൊന്നും കാണുവാനുള്ള കണ്ണ് കോടതിയ്ക്ക് ഉണ്ടായില്ലെന്നുള്ളതാണ് സത്യം.
വിധിന്യായം കേട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരയുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
16, വെറും 16 വയസ്സാണ് പാക്കിസ്താനിൽ പെൺകുട്ടികളുടെ വിവാഹപ്രായം. പക്ഷേ മരിയയ്ക്ക് 19 വയസായി എന്നാണ് നാകാഷ് വാദിച്ചത്. എന്നാൽ മരിയയുടെ ജനനസർട്ടിഫിക്കറ്റും സ്കൂൾ രേഖകളും പ്രകാരം അവൾക്ക് വെറും 14 വയസാണ്. അതായത് സംഭവം നടന്നത് ഇവിടെയാണെങ്കിൽ ഓടിച്ചിട്ട് പിടിച്ച് പോക്സോയും ചുമത്തി അകത്തിടേണ്ട കുറ്റം.
പാകിസ്താനിൽ ഇതൊക്കെ സർവ്വസാധാരണമണെന്നാണ് അവിടെ നിന്നുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിവർഷം ആയിരത്തോളം ക്രൈസ്തവ, ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിർബന്ധിത വിവാഹം കഴിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല കോടതിയിൽ എത്തുന്ന കേസുകളിൽ സാധാരണഗതിയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടാറാണ് പതിവെന്നും പാകിസ്താനിലെ മനുഷ്യാവകവശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.