കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോയ്ക്ക് ജാമ്യം..!
കന്യാസ്ത്രീ പീഡനക്കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. 13-ാം തിയതി വരെ കേരളം വിടാൻ പാടില്ല. കേസ് പരിഗണിക്കുമ്പോളെല്ലാം ഹാജരാകണം എന്നിങ്ങനെ കർശന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.താൻ നിരപരാധിയാണെന്നും , സാക്ഷിമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്രാങ്കോ മുളക്കൽ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കോടതിയുടെ തീരുമാനങ്ങൾ എതിര്‍ക്കാൻ ശ്രമിച്ച ഫ്രാങ്കോ മുളക്കലിന്‍റെ അഭിഭാഷകനോട് ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിച്ചു. ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അതേസമയം കൊവിഡ് നെഗറ്റീവ് ആണെന്ന് സ്ഥീരീകരിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു.